National
ന്യൂഡൽഹി: അനാവശ്യമായി അപ്പീലുകൾ നൽകുന്നുവെന്ന് ആരോപിച്ച് കേന്ദ്ര സർക്കാരിന് 25,000 രൂപ പിഴയിട്ട് സുപ്രീംകോടതി. കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്ന കേന്ദ്ര സർക്കാർ തന്നെയാണ് രാജ്യത്തെ ഏറ്റവും വലിയ വ്യവഹാരിയെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
അനാവശ്യമായ അപ്പീലുകൾ നൽകി കോടതിയുടെ സമയം പാഴാക്കുകയാണെന്നും ജസ്റ്റീസ് ബി.വി.നാഗരത്ന, ജസ്റ്റീസ് ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. സിഐഎസ്എഫ് കോൺസ്റ്റബിളിനെ ജോലിയിൽ തിരിച്ചെടുക്കണമെന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഈ നടപടി.
ഒരു കോൺസ്റ്റബിളിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട നടപടി തെറ്റാണെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കണ്ടെത്തിയിട്ടും എന്തിനാണ് വീണ്ടും അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചതെന്ന് കോടതി ചോദിച്ചു. 11 ദിവസത്തെ അനധികൃത അവധി എടുത്തതിനും സഹപ്രവർത്തകന്റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ആരോപണത്തിലുമാണ് പത്ത് വർഷത്തെ സർവീസുള്ള കോൺസ്റ്റബിളിനെ പിരിച്ചുവിട്ടത്.
എന്നാൽ ഇതിൽ ഗുരുതരമായ വീഴ്ചയില്ലെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഈ കേസ് വീണ്ടും സുപ്രീംകോടതിയിലേക്ക് വലിച്ചിഴച്ചതിനെയാണ് ബെഞ്ച് വിമർശിച്ചത്. തുടർന്നാണ് പിഴ ചുമത്തിയത്.
Kerala
തലശേരി: സഹപ്രവർത്തകയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ശിശുരോഗ വിദഗ്ധനായ ഡോക്ടറർക്ക് ആറ് മാസം തടവും 20,000 രൂപ പിഴയും ശിക്ഷിച്ചു. തലശേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷവിധിച്ചത്.
തലശേരിയിലെ ഡോ. എം.കെ. സന്തോഷിനെയാണ് ശിക്ഷിച്ചത്. പീഡന ശ്രമത്തിന് മൂന്നുമാസം തടവിനും 10,000 രൂപ പിഴയടയ്ക്കാനും ലൈംഗിക ചുവയോടെ പെരുമാറിയതിന് മൂന്ന് മാസം തടവിനും 10,000 രൂപ പിഴയടയ്ക്കാനുമാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 20 ദിവസം അധിക തടവ് അനുഭവിക്കണം.